info@dheevaratrust.com
കോഴിക്കോട് മൂന്നാലിങ്കലിലെ സമ്പന്ന അരയ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്.അറബിനാടുകളുമായുള്ള കച്ചവടവും സാമൂതിരി രാജാക്കൻമാരെ നിർണ്ണായ സമയങ്ങളിൽ സഹായിച്ചതിൻ്റെയുമൊക്കെ ഫലമായി കോഴിക്കോട് ബീച്ചിൽ കമ്പിയാപ്പീസ് മുതൽ വടക്കോട്ട് വെള്ളയിൽ കടപ്പുറം വരെ നീളുന്ന പ്രദേശം ഏതാണ്ട് മുഴുവനായും തന്നെ ഒരു കാലത്ത് റാവു ബഹദൂർ ഗോവിന്ദൻ്റെ മൂന്നാലുങ്കൽ വലിയവീട്ടിൽ കുടുംബം വകയായിരുന്നു.ഇന്നത്തെ കോഴിക്കോട് കോർപ്പറേഷൻ ഓഫീസും,ജനറൽ ഹോസ്പിറ്റലും,ഇലട്രിസിറ്റി ഓഫീസും,മൽസൃഫെഡ് ഓഫിസും ഒക്കെ ഇരിക്കുന്ന സ്ഥലമെല്ലാം ഒരു കാലത്ത് ഇദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെതായിരുന്നു.
അതെല്ലാം ഗവൺമെൻ്റിലേക്കും മറ്റു പല വിധത്തിലും അദ്ദേഹത്തിൻ്റെ കുടുംബക്കാർക്ക് പിന്നീട് നഷ്ടപ്പെട്ടുപോയതാണ്.
മലബാറിലെ അരയ സമുദായത്തിൽനിന്നുള്ള ആദ്യ ബിരുദധാരികളിലൊരാളായിരുന്ന റാവു ബഹദൂർ ഗോവിന്ദൻ
പിന്നീട് ഇംഗ്ലണ്ടിൽ നിന്നും ഫിഷറീസ് സയൻസിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയാണ് മദിരാശി സംസ്ഥാനത്ത് ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടറായി ഉദ്യോഗത്തിൽ പ്രവേശിച്ചത്.
മലബാറിൻ്റെ തീരപ്രദേശങ്ങളിൽ നാം ഇന്നു കാണുന്ന ഫിഷറീസ് സ്കൂളുകൾ മിക്കവാറുമെല്ലാം തന്നെ ഇദ്ദേഹം മുൻകൈയെടുത്ത് തുടങ്ങിയതാണ്.ആക്കാലത്തെ ഫിഷറീസ് ഡയറക്ടറായിരുന്ന ഫെഡറിക്ക് നിക്കോൾസനുമായുള്ള വ്യക്തിബന്ധം ഫിഷറീസ് സ്കൂളുകൾ തുടങ്ങാൻ അദ്ദേഹം പ്രയോജനപ്പെടുത്തി.
അരയ സമുദായത്തിലെ വിദ്യാസമ്പന്നരായ നിരവധി ആളുകൾ അങ്ങനെ അദ്ധ്യാപകരായി. ആയിരക്കണക്കിന് തീരദേശവാസികളാണ് അദ്ദേഹം സ്ഥാപിച്ച ഫിഷറീസ് സ്കൂളുകളിൽ പഠിച്ച് ജീവിതത്തിൻ്റെ വിവിധ മേഖലകളിൾ വിജയം നേടിക്കൊണ്ടിരിക്കുന്നത്.
തീരദേശത്തിൻ്റെ സമഗ്രമായ വളർച്ചയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകളെ പരിഗണിച്ചാണ് ആക്കാലത്തെ ഏറ്റവും വലിയ ബഹുമതികളിലൊന്നായ റാവു ബഹദൂർ പട്ടം നൽകി ഗവൺമെൻ്റ് ആദ്ദേഹത്തെ ആദരിച്ചത്.തീരദേശത്തെ പിന്നോക്ക അരയ സമൂഹത്തിൻ്റെ ഉന്നമനത്തിനായി സ്വജീവിതം സമർപ്പിച്ച റാവു ബഹദൂർ ഗോവിന്ദനെന്ന മഹാനുഭാവൻ്റ പാവന സ്മരണയ്ക്കു മുൻപിൽ സാദര പ്രണാമം.....